മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയാകുമോ? കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം

പാലക്കാട്: മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി സ്‌ക്രീനിംഗ് കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് മണ്ഡലത്തില്‍ ഊര്‍ജ്ജസ്വലനായ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന സൂചനയും ശ്രീകണ്ഠന്‍ നല്‍കി. സന്ദീപ് വാര്യരുടെ പേര് ഉള്‍പ്പെടെ വിവിധ പേരുകള്‍ പരിഗണനയിലുണ്ടെന്നും, പാലക്കാട് ജില്ലയില്‍ സിപിഐഎമ്മില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, എ. സുരേഷിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെക്കുറിച്ച് ഡിസിസി നേതൃത്വം പ്രതികരണവുമായി രംഗത്തെത്തി. സുരേഷിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തെ സംബന്ധിച്ച് കെപിസിസി നേതൃത്വം ഡിസിസിയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എ. തങ്കപ്പന്‍ വ്യക്തമാക്കി.