ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാടുകളില്‍ ഹൈക്കോടതി അന്വേഷണം; മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

കൊച്ചി: ശബരിമലയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ പണമിടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ സന്നിധാനത്ത് സേവനമനുഷ്ഠിച്ച ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമാണെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സന്നിധാനം പൊലീസില്‍ പരാതി നല്‍കാന്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എക്സിക്യൂട്ടീവ് ഓഫീസറെ കോടതി നിര്‍ദേശിക്കുകയും, പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിടുകയും ചെയ്തു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴിയുമാത്രം കൈമാറ്റം നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ജീവനക്കാര്‍ ഒരു ലക്ഷത്തിലധികം രൂപയും മറ്റ് മൂന്ന് പേര്‍ 25,000 രൂപയ്ക്ക് മുകളിലും കൈമാറ്റം നടത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് കോടതി നിരീക്ഷിച്ചു.