ആഗോള അയ്യപ്പ സംഗമ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട്; കോടതിയുത്തരവ് ലംഘിച്ചതായി സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും സാമ്പത്തിക സുതാര്യത പൂര്‍ണമായും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട ചെലവുകളില്‍ കൃത്യമായ കണക്കുകളും ബില്ലുകളും ഇല്ലെന്നും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് പന്തല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ ടെന്‍ഡര്‍ നടപടികളില്ലാതെയാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഒരു ഇവന്റ് കമ്പനിക്കാണ് പത്ത് ശതമാനം അധിക തുകയ്ക്ക് കരാര്‍ അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണക്കുകളില്‍ ജിഎസ്ടി ബില്ലുകള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ ഇല്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഉപകരാറുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും, ഉപകരാറുകള്‍ ഒന്നും ഓഡിറ്റിംഗിന് ഹാജരാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സമര്‍പ്പിച്ച ബില്ലുകള്‍ ശരിയായതല്ലെന്നും, ഓഡിറ്റര്‍ക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും വ്യക്തമാക്കുന്നു.

രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികള്‍ തീരുമാനിച്ചിരുന്നുവെങ്കിലും എട്ട് ലക്ഷം രൂപയാണ് ചെലവാക്കിയതെന്നും, രണ്ട് കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം വ്യക്തതയില്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപികളുടെ ഭക്ഷണ വിതരണ ചെലവുകളിലും കൃത്യമായ കണക്കുകള്‍ ഇല്ല.