ശബരിമല സ്വർണ്ണക്കൊള്ള; പങ്കജ് ഭണ്ടാരിയുടെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പങ്കജ് ഭണ്ടാരിയുടെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസിൽ പ്രതിയാക്കിയതിനെതിരെയും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ജാമ്യം അനുവദിക്കണം എന്നും, കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്.

കേസിൽ പ്രതിയാക്കിയതിനെതിരെ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പങ്കജ് ഭണ്ഡാരിയെ വിചാരണക്കോടതിയില്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതിരുന്നത് യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതിനാലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതിന് അതൊരു കാരണമല്ലെന്നും മറ്റെല്ലാ നടപടിക്രമങ്ങളും എസ്‌ഐടി പാലിച്ചിട്ടുണ്ടെന്നും പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നായിരുന്നു ഭണ്ഡാരിയുടെ ആവശ്യം. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കൊപ്പം കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും അതിനാല്‍ പ്രതിയുടെ ആവശ്യം അംഗീകരിക്കരുതെന്നും എസ് ഐ ടി കോടതിയെ ബോധിപ്പിച്ചിരുന്നു.