പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, പാലക്കാട്ട് നിന്ന് സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന്; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനാൽ പ്രചാരണത്തിന് ഇറങ്ങാൻ കഴിയില്ല. എന്നാൽ, മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും വേണ്ടെന്ന് പറഞ്ഞാൽ ഇല്ലെന്നും രാഹുൽ പറഞ്ഞു. ഏറെക്കാലത്തിന് ശേഷം സ്വന്തം മണ്ഡലത്തിലെത്തിയ രാഹുൽ ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു.
രാഹുലിന്റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനായാണ് ഇന്ന് പാലക്കാടെത്തിയത്. മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ പത്തോളംപേരെ പീഡനത്തിനിരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു.യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുലിന് ഹൈക്കോടതി നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാഹുൽ ജാമ്യത്തിൽ കഴിയുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്. ഹൈക്കോടതി രാഹുലിന്റെ ഹർജിയിൽ മിനി വിചാരണ നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.