മന്ത്രിസ്ഥാനം രാജിവയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ ബി ഗണേശ് കുമാർ

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ ബി ഗണേശ് കുമാർ. ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആ‌ർടിസിയുടെ ഒരു പരിപാടിയിൽ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും ഗണേശ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ മന്ത്രിക്ക് വിലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം ഗണേശ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. കെ ബി ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാർ ബലപ്രയോഗം നടത്തിയെന്നുമാണ് കഴിഞ്ഞദിവസം ഭാര്യ ബിന്ദുമേനോൻ വെളിപ്പെടുത്തിയത്. തുടർന്ന് ഗണേശിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.അതേസമയം, ഇന്ന് രാവിലെ ഗണേശ് കുമാറിനെതിരായുള്ള ഭാര്യയുടെ ആരോപണം ഒത്തുതീർപ്പിലായി.

ഗണേശ് കുമാർ ക്ഷമാപണം നടത്തിയെന്ന് ബിന്ദു പറഞ്ഞു. ഗണേശ് തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നുമാണ് ബിന്ദു വ്യക്തമാക്കിയത്. പിന്നാലെ ഗണേശ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന നിലപാട് മുന്നണി എടുത്തു.ആരോപണം അടഞ്ഞ അദ്ധ്യായമാണെന്നാണ് സ്‌പീക്കർ എ എൻ ഷംസീർ പ്രതികരിച്ചത്. മാദ്ധ്യമങ്ങൾ കൊണ്ടുവന്നത് ഒരു കുടുംബപ്രശ്നമാണെന്നും അത് അവർ തന്നെ പരിഹരിച്ചുവെന്നാണ് മാദ്ധ്യമങ്ങളിലൂടെ മനസിലാക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു.’

അവർ വന്നുപറഞ്ഞ കാര്യങ്ങളാണ് മാദ്ധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയപ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയപ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നുമില്ല. രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പിന്നീടുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ’- ഷംസീർ വ്യക്തമാക്കി.