നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി. പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്‌ണനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി. ഇവർ കൂറുമാറിയതായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
2025 ജനുവരി 27നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയാണ് മറ്റ് രണ്ട് പേരുടെ കൂടി ജീവനെടുത്തത്.
കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട ചെന്താമരയെ പിടികൂടുന്നതിനായി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമങ്ങൾ അന്ന് കേരളം കണ്ടതാണ്.പാലക്കാട് അഡീഷണൽ ആന്റ് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. ചെന്താമരയ്‌ക്കെതിരെ നിരവധിപേർ മൊഴിനൽകിയിട്ടുണ്ട്. ഇതിനിടെയാണ് മൂന്ന് പ്രധാനസാക്ഷികൾ മൊഴി മാറ്റിയത്. ചെന്താമരയുടെ സഹോദരൻ രാധാകൃഷ്‌ണനാണ് മൊഴിമാറ്റിയ സാക്ഷികളിൽ പ്രധാനി.
കൊലപാതകം നടത്തുന്നതിന്റെ തലേദിവസം ചെന്താമര തന്നെ വിളിച്ചിരുന്നതായാണ് രാധാകൃഷ്‌ണൻ പൊലീസിനോട് പറഞ്ഞത്. ചെന്താമര സുധാകരനെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞതായാണ് രാധാകൃഷ്‌ണൻ പൊലീസിൽ മൊഴി നൽകിയത്. എന്നാൽ, കോടതിയിൽ ഇയാൾ മൊഴി മാറ്റുകയായിരുന്നു. കൊലപാതകത്തിന്റെ തലേദിവസം ചെന്താമര വിളിച്ചിട്ടില്ലെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.