സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ’ തന്നെ ഒഴിവാക്കിയത് സംസ്ഥാനത്തോടുള്ള അപമാനമാണെന്ന്; പി എ മുഹമ്മദ് റിയാസ്

കൊച്ചി: സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് സംസ്ഥാനത്തോടുള്ള അപമാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്രസർക്കാർ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്‌ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.

പദ്ധതിയുടെ ഭാഗമായവർ ചടങ്ങിൽ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ വലിയ തുക നൽകിയത് സംസ്ഥാന സർക്കാരാണ്. എന്നാൽ, എന്നെ മനഃപൂർവം ചടങ്ങിൽ നിന്ന് ഒഴിവാക്കി. ഒരു വികസന പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എന്ത് അടിസ്ഥാനത്തിലാണ് വേദിയിലിരിക്കുന്നത്? വികസന പദ്ധതിയെ രാഷ്‌ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പരിപാടിയിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ദേശീയപാത വികസനത്തിൽ കേരളത്തെ പലതവണ പ്രകീർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു. ഇത് കേരളത്തിന്റെ നേട്ടമല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്’ – റിയാസ് പറഞ്ഞു.അതേസമയം, മന്ത്രി റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്‌ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല. പരിപാടിയുടെ അറിയിപ്പ് ലഭിച്ചത് അവസാന നിമിഷമാണെന്നും മണ്ഡലത്തിലെ മറ്റ് പരിപാടികൾ ഉള്ളതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നുമാണ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയത്.ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ഭാഗത്തെയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ഭാഗത്തെയും ആറുവരി പാതകളുടെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവഹിക്കുന്നത്. 10,800 കോടി രൂപയുടെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.