എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു , രണ്ടു ദിവസത്തിനകം ഇന്ത്യയിലെത്തും

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായിരിക്കെ ഇറാനിൽ നിന്ന് ആശ്വാസ വാർത്ത. ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽ.പി.ജി) രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകളാണ് ഹോർമുസ് കടന്നത്. രണ്ടുദിവസത്തിനകം ഇവ ഇന്ത്യയിലെത്തും. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചാർട്ടർ ചെയ്തതാണ് കപ്പലുകൾ.
അതേസമയം ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടില്ല. ശിവാലികും നന്ദാദേവിയും ഹോർമുസ് കടലിടുക്ക് കടന്നതായി കപ്പൽ ട്രാക്കിംഗ് ഡാറ്റയിൽ നിന്നാണ് വ്യക്തമായത്. ഇന്നലെയാണ് കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത്.
രണ്ട് കപ്പലുകളും ഖത്തറിലെ റാസ് ലെഫാനിൽ നിന്നാണ് പുറപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് തടസമുണ്ടാവില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു.ഇന്ധന ഇറക്കുമതിയിൽ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയുടെ 90 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നാണ് വരുന്നത്.