ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്‌ദുൾ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

ന്യൂഡൽഹി: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്‌ദുൾ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. തളിപ്പറമ്പിലെ സ്ഥാനാർത്ഥിയാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇവിടെ ടികെ ഗോവിന്ദന് കോൺഗ്രസ് പിന്തുണ നൽകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് മത്സരം ധർമ്മടത്തേക്ക് മാറ്റിയത്. കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് അബ്‌ദുൾ റഷീദ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം വി ഗോവിന്ദനെതിരെയാണ് അബ്‌ദുൾ റഷീദ് മത്സരിച്ചത്. അതിന് മുൻപത്തെ തിരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തിനടുത്തായിരുന്ന സിപിഎമ്മിന്റെ ഭൂരിപക്ഷം അത്തവണ 22,000 ആയി കുറയ്‌ക്കാൻ അദ്ദേഹത്തിന് സാധിച്ചു.അതേസമയം, തർക്കങ്ങൾക്കിടയിൽ കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും.
ധർമ്മടത്ത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ടുകൊണ്ടുള്ള പിണറായി വിജയന്റെ റോഡ‌് ഷോ ഇന്ന് നടക്കും. വൈകിട്ട് 3.30ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്.