സാമൂഹ്യ മാദ്ധ്യമങ്ങളിലെ വ്യക്തിഹത്യഅവസാനിപ്പിക്കണമെന്ന അപേക്ഷയുമായി;രമ്യ ഹരിദാസ്

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലെ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. നിരന്തരം കേൾക്കുമ്പോൾ മനസ് ഇടറുന്നുണ്ടെന്നും രമ്യ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്.”രമ്യ ഹരിദാസിന് ഒന്നരലക്ഷം ശമ്പളം തികയില്ല..”” മണ്ഡലത്തിൽ വികസനം നടത്താതെ പാട്ടുംപാടി നടന്നു “..
പറയാതെ വയ്യ, നിരന്തരം കേൾക്കുമ്പോൾ മനസ്സ് ഇടറുന്നുണ്ട്.. നാട്ടിൻപുറത്ത് സിമന്റ് പൂശാത്ത, പഞ്ചായത്ത് സഹായം കൊണ്ട് നിർമ്മിച്ച വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് അരച്ചാൺ വയർ നിറച്ച് ഒരുമാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട. മറ്റു യാതൊരു വരുമാനവും ഇല്ലാത്ത എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾക്ക് ആലത്തൂർ പോലെ ഒരു വലിയ മണ്ഡലത്തിലെ ജനങ്ങളിലേക്ക് ഓടിയെത്തുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ പറഞ്ഞതിനാണ് ഈ പഴി മുഴുവൻ കേൾക്കേണ്ടി വന്നത്.
ഇല്ലായ്മയുടെ കുട്ടിക്കാലത്തും ഇന്നും ഒരു ആർഭാടമോ അലങ്കാരമോ എന്നെ മോഹിപ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് എനിക്ക് ശമ്പളം തികയാതെ വരുന്നത്?പാർലമെന്റ് ജനപ്രതിനിധി എന്ന രീതിയിൽ ഞാൻ നടത്തിയ പ്രവർത്തനങ്ങൾ ആർക്കും പരിശോധിക്കാം. എംപി വികസന ഫണ്ടുകൾ മുഴുവൻ ചെലവഴിച്ചിട്ടുണ്ട്. പാർലമെന്റ് യോഗങ്ങളിൽ കൃത്യമായി പങ്കെടുത്തിട്ടുണ്ട്.
പാർലമെന്റിൽ അവതരിപ്പിച്ച ബില്ലുകളിൽ നിരവധി തവണ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട് (ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലെങ്കിലും മലയാളികളെ അപമാനിക്കാത്ത ഇംഗ്ലീഷിൽ തന്നെ).മണ്ഡലത്തിന്റെ, കേരളത്തിന്റെ പ്രശ്നങ്ങൾ സബ്മിഷനിലൂടെ പാർലമെന്റിൽ നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതികരിച്ചതിന് സസ്പെൻഷനിൽ ആയിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങളോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചിട്ടുണ്ട്.. ഒരു പ്രതിപക്ഷ എം.പി എന്ന നിലയിൽ സംസ്ഥാന ഭരണവും കേന്ദ്രഭരണവും ഇല്ലാതിരുന്നിട്ടും പരമാവധി ചെയ്തിട്ടുണ്ട്.
ഇടതുപക്ഷം മാത്രം ജയിക്കുന്ന മണ്ഡലങ്ങളിൽ മത്സരിച്ചു, അവിടെ ഒരുതവണ ജയിച്ചു എന്നതാണോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്താൻ കാരണം? ലക്ഷങ്ങൾ ഭൂരിപക്ഷം ഇടതുപക്ഷത്തിന് നൽകിയിരുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറച്ചു എന്നതാണോ പ്രശ്നം?ഇടതുപക്ഷ പാർട്ടികളെ എതിർക്കുന്നവരെ വർഗ്ഗ വഞ്ചകരും ആജന്മ ശത്രുക്കളുമായി കണ്ട് വ്യക്തിപരമായും സാമൂഹ്യപരമായും ആക്രമിക്കുന്ന നയത്തിന്റെ ഇരയാക്കി എന്നെ മാറ്റുകയല്ലേ ചെയ്യുന്നത്.
ആലത്തൂരിൽ മത്സരിക്കാൻ എത്തുമ്പോൾ ഏഴ് നിയോജകമണ്ഡലങ്ങളിൽ 43 വോട്ടിന് അനിൽ അക്കര ജയിച്ച വടക്കാഞ്ചേരി മാത്രമായിരുന്നു യുഡിഎഫിനൊപ്പം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടെങ്കിലും നെന്മാറ, ചിറ്റൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്തു. ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള ആലത്തൂരിലെ ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും 40,000 വോട്ടിന് വിജയിച്ച, 90ലധികം സീറ്റുമായി കേരളം ഭരിക്കുന്ന ഒരു മന്ത്രിയായ കേരളത്തിലെ സിപിഎമ്മിന്റെ ഏറ്റവും സീനിയറായ നേതാവിനോടാണ് ലോക്സഭയിലേക്ക് ഞാൻ 20,000 വോട്ടിനു പരാജയപ്പെട്ടത്.
ഇന്നേവരെ യുഡിഎഫ് ജയിക്കാത്ത ആലത്തൂർ ഏതുവിധേനയും തിരിച്ചുപിടിക്കുക എന്നത് 2019 ൽ മണ്ഡലം നഷ്ടപ്പെട്ടത് മുതൽ ഇടതുപക്ഷത്തിന്റെ അജണ്ടയായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിഹത്യകൾ നടത്താനും കള്ള പ്രചാരണങ്ങൾ ഇറക്കാനും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പരമാവധി തടസങ്ങൾ സൃഷ്ടിക്കാനും അനുമതികൾ കൃത്യസമയത്ത് നൽകാതെയും ഒരുപാട് ബുദ്ധിമുട്ടിച്ചു. അതെല്ലാം മറികടന്നാണ് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ കാഴ്ചവച്ചത്.
ഇടതുപക്ഷ പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ച സമയത്ത് നടത്തിയ വികസന പ്രവർത്തനങ്ങളോളം മികച്ചതായിരുന്നു ഞാൻ പ്രതിനിധാനം ചെയ്ത സമയത്തും നടത്തിയത് എന്നത് കണക്കുകൾ നോക്കിയാൽ വ്യക്തമാകും. ആ തിരിച്ചറിവാണ് കള്ളാപ്രചരണങ്ങളും വ്യക്തിഹത്യ നടത്താനും ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്
യുഡിഎഫ് ഇന്നേവരെ ജയിക്കാത്ത, ഒൻപത് വർഷമായി കേരളം ഭരിക്കുന്ന, ഭരണത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച മുന്നണിയോട് മത്സരിച്ചപ്പോൾ ചേലക്കരയിൽ നിലവിലെ 40000 വോട്ടിന്റെ ഭൂരിപക്ഷം 11,000 വോട്ടായാണ് കുറഞ്ഞത്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനുവേണ്ടി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ യാതൊരു എതിർപ്പും കൂടാതെ അനുസരിക്കുകയായിരുന്നു.
പ്രിയപ്പെട്ടവരെ, ഒരു അധികാരമോഹവും ഇല്ല, സ്ഥാനമാനങ്ങളിൽ അമിത താൽപര്യവുമില്ല. കാരണം ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനങ്ങൾ പാർട്ടിയും ജനങ്ങളും എനിക്ക് തന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി, ആലത്തൂർ എം.പിയായി, യൂത്ത് കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി, കെപിസിസിയുടെ വൈസ് പ്രസിഡന്റായി.കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ സംഘടനാ പ്രവർത്തനങ്ങളുമായി ഓടി നടന്നു പ്രവർത്തിച്ചിട്ടുണ്ട്.
എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഓരോ പ്രവർത്തകന്റെയും പ്രയാസങ്ങളിൽ കൂടെ നിന്നിട്ടുണ്ട്. ഓരോരുത്തരും ആവോളം സ്നേഹം തന്നിട്ടുണ്ട്. ഇതെല്ലാം തന്ന നിങ്ങളോട് നന്ദിയോടെ, കടപ്പാടോടെ അല്ലാതെ ജീവിക്കാൻ കഴിയില്ല..സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളിൽ ഭൂരിഭാഗവും ഫേക് ഐഡികളിൽ നിന്നാണ്. പക്ഷേ ഒരു നുണ ആയിരം തവണ ആവർത്തിക്കുക എന്ന രീതി നിഷ്കളങ്കരായ ചിലരെയെങ്കിലും സ്വാധീനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.
ഇടതുപക്ഷത്തെ എതിർക്കുക, വിമർശിക്കുക എന്നത് വ്യക്തിഹത്യ നടത്താനുള്ള പ്രധാന കാരണമാണ്. നേതാക്കളായ രമേശ് ചെന്നിത്തലയും വി ഡി സതീശനും കെ സുധാകരനും ഷാഫി പറമ്പിലും വി. ടി.ബൽറാമും മാത്യു കുഴൽനാടനും നേരിട്ടതും ഇത് തന്നെയാണ്. സിപിഐഎമ്മിന്റെ നയത്തിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട ജി. സുധാകരനും കുഞ്ഞികൃഷ്ണനും ആയിഷ പോറ്റിയും നേരിട്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.
പത്തുവർഷമായി കേരളമനുഭവിക്കുന്ന ദുരിതം മാറണം. ഈ നാട് കടക്കെണിയിലാക്കിയവരെ തിരിച്ചറിയണം. ശബരിമലയുടെ പവിത്രതയില്ലാതെയാക്കിയവരെ ഒറ്റപ്പെടുത്തണം. യുവജനങ്ങളുടെ പ്രതീക്ഷകൾ ഇല്ലാതെയാക്കിയ ഈ സർക്കാർ മാറണം. ലഹരി മാഫിയകളെ കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയവരെ ഭരണത്തിൽ നിന്ന് പുറത്താക്കണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം.. ആ മുന്നേറ്റത്തിൽ ജനങ്ങൾ കൂടെയുണ്ടെന്നാണ് വിശ്വാസം, അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മലയാളികൾ ചേർത്തു പിടിച്ചത്..
ഈ തെരഞ്ഞെടുപ്പിൽ വ്യക്തികളല്ല, പാർട്ടിയാണ്, യുഡിഎഫ് മുന്നണിയാണ് മത്സരിക്കുന്നത്. ഞാൻ അടക്കമുള്ള ഓരോ സ്ഥാനാർത്ഥിയും ഒരു നിമിത്തമാകുന്നു എന്ന് മാത്രം. സാമൂഹ്യ മാധ്യമങ്ങളിലെ ഫെയ്ക്ക് ഐഡികളോടല്ല, എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ജനങ്ങളോടാണ് ഇക്കാര്യങ്ങൾ പറയുന്നത്.പ്രിയപ്പെട്ടവരെ, നമുക്ക് ഒന്നിച്ച് പോരാടാം.. പിന്തുണയോടെ കൂടെയുണ്ടാകണം