നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു ജില്ലകളിൽ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു ജില്ലകളിൽ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നാലു ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകൾ പൂർണമായും യു.ഡി.എഫിനൊപ്പം നിൽക്കും.

പത്തനംതിട്ടയിലെയും ഇടുക്കിയിലെയും 5ൽ 5 സീറ്റുകളും വിജയിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോട്ടയത്തെ വിജയ സാദ്ധ്യതകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് ഒന്നോ രണ്ടോസീറ്റുകളിൽ മാത്രമാണ് മത്സരം. മലപ്പുറത്തെ 16 സീറ്റുകളും എറണാകുളത്തെ 14 സീറ്റുകളും യു.ഡി.എഫിന് ലഭിക്കുമെന്നതാണ് ട്രെൻഡെന്നും സതീശൻ പറഞ്ഞു.

അതേസമയം സതീശൻ വിജയിക്കുമെന്ന് അവകാശപ്പെടുന്ന ഇടുക്കിയിൽ 2021ലെ തിരഞ്ഞെടുപ്പിൽ അഞ്ചിൽ 4 സീറ്റുകളും എൽ.ഡി.എഫിനാണ് ലഭിച്ചത്. ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് എന്നീ സീറ്റുകളിൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ തൊടുപുഴയിൽ പി.ജെ. ജോസഫിന് മാത്രമാണ് യു.ഡി.എഫിൽ നിന്ന് വിജയിക്കാനായത്. പത്തനംതിട്ടയിൽ ഒരു മണ്ഡലം പോലും കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ചില്ല.

തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ മണ്ഡലങ്ങൾ എൽ.ഡി.എഫ് തൂത്തുവാരുകയായിരുന്നു.എന്നാൽ എറണാകുളത്ത് യു.ഡി.എഫിനായിരുന്നു മേൽക്കൈ. ആകെ മണ്ഡലങ്ങളിൽ 9 എണ്ണത്തിൽ യു.ഡി.എഫും അഞ്ചെണ്ണത്തിൽ എൽ.ഡി.എഫും വിജയിച്ചു. മലപ്പുറത്തും 16ൽ 12 ഇടത്തും യു.ഡി.എഫ് വിജയം കൊയ്തു. മലപ്പുറം, വേങ്ങര, മഞ്ചേരി, കൊണ്ടോട്ടി, ഏറനാട്, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂർ, കോട്ടയ്ക്കൽ, വണ്ടൂർ എന്നീ മണ്ഡലങ്ങൾ യു,ഡി.എഫിനും താനൂർ, തവനൂർസ പൊന്നാനി, നിലമ്പൂർ എന്നിവ എൽ.ഡി.എഫിനും ലഭിച്ചു.