പ്രായപൂർത്തിയാകാത്ത കുട്ടിയും ഇര; രാഹുലിനെതിരെ സുപ്രീം കോടതിയിൽ മുദ്രവച്ച കവർ കെെമാറി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം മുദ്രവച്ച കവറിൽ സുപ്രീം കോടതി രജിസ്ട്രാർക്ക് കെെമാറിയിരുന്നു.

ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. എന്നാൽ മുദ്രവച്ച കവറിലെ രേഖകൾ എന്താണെന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നാണ് വിവരം.

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ പത്തുപേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രം നടത്തിയതെന്നും തന്റെ ജീവനടക്കം ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ മിനി ട്രയൽ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു.