കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എംഎം ഹസന്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എംഎം ഹസന് നൽകിയേക്കും. നിയമസഭ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസിന് തിരഞ്ഞെടുപ്പ് വാർ റൂമിന്റെ താൽക്കാലിക ചുമതല നൽകും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അന്നത്തെ അദ്ധ്യക്ഷനായ കെ സുധാകരൻ മത്സരിക്കുമ്പോൾ ഹസനായിരുന്നു താൽക്കാലിക ചുമതല നൽകിയത്.

പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല ആർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ആദ്യഘട്ടത്തിൽ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നീ എംപിമാരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്നു.

എന്നാൽ, തിരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ സമയവും തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾ അദ്ധ്യക്ഷസ്ഥാനത്ത് വരണമെന്ന വികാരം പാർട്ടിയിൽ ശക്തമായി.ഇതോടെയാണ് മുതിർന്ന നേതാവ് എംഎം ഹസന് താൽക്കാലിക ചുമതല നൽകാൻ ധാരണയായത്. എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ പ്രഖ്യാപനമുണ്ടാകും.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ‘വാർ റൂമി’ന്റെ ചുമതല കെസി വേണുഗോപാലിന്റെ വിശ്വസ്തനായ പിഎം നിയാസിനെ ഏൽപ്പിച്ചു. താരപ്രചാരകരുടെ സന്ദർശനം, സംസ്ഥാന നേതാക്കളുടെ പര്യടനം തുടങ്ങിയവയുടെ ഏകോപനം ഇനി നിയാസിന്റെ നേതൃത്വത്തിലാകും നടക്കുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വാർ റൂം പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കും.