കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു പരാമർശം. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയാണ് ഇന്നലെ നടന്ന യുഡിഎഫ് കൺവെൻഷനിൽ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്.

ഒരു ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വിൽപനയ്ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം.

യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുകയാണ് കായംകുളം. സിറ്റിംഗ് എം.എൽ.എ യു പ്രതിഭ ഹാട്രിക് പോരാട്ടത്തിനിറങ്ങുമ്പോൾ,​ മണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്.

ഇരുമുന്നണികൾക്കുമൊപ്പം ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തമ്പിമേട്ടുതറയും രംഗത്തുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി യു പ്രതിഭയ്ക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയം സമ്മാനിച്ച കായംകുളം 2021ലും യു പ്രതിഭയ്ക്കൊപ്പമായിരുന്നു.