യു പ്രതിഭയ്‌ക്കെതിരെ മുസ്ലീം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ മുസ്ലീം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആലപ്പുഴ കളക്‌ടറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. ഉച്ചയ്‌ക്ക് മുമ്പ് നടപടിയെടുത്ത് അറിയിക്കണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാതുര്യത്താലും ശരീരഅഴക് കൊണ്ടും വീണ്ടും തിര‍ഞ്ഞെടുപ്പിലേക്ക് വരികയാണെന്നാണ് കായംകുളത്ത് കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കൺവെൻഷനിൽ മണ്ഡലം കൺവീന‌ർ ഇർഷാദ് ചക്കാലശ്ശേരി പ്രതിഭയെക്കുറിച്ച് പറഞ്ഞത്. ഈ പരാമർശം നടത്തുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഡിസിസി പ്രസിഡന്റ്‌ ബി ബാബുപ്രസാദ്‌, യുഡിഎഫ്‌ സ്ഥാനാർഥി എം ലിജു എന്നിവർ വേദിയിലുണ്ടായിരുന്നു.

സംഭവം ചാനലുകളിൽ വൻ ചർച്ചയായതോടെ ഇർഷാദ് ഖേദം പ്രകടിപ്പത്തു. എന്നാൽ, കേവലം ഖേദപ്രകടനം കൊണ്ട് വിഷയം അവസാനിക്കില്ലെന്ന് യു പ്രതിഭ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൻ പ്രതിഷേധം ഉയർന്നതോടെ ഇർഷാദിനെ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. തുടർന്ന് ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു.

ഇർഷാദിന്റെ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ അപലപിച്ചു. പ്രതിഭയ്ക്കെതിരെയുള്ള പരാമർശത്തെ അപലപിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു പറഞ്ഞു. പരാമർശത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകിയിരുന്നു.