ഇറാന്റെ മറ്റൊരു ഉന്നതൻ കൂടി കൊല്ലപ്പെട്ടു, മരണം ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിലെന്ന് സൂചന

ടെഹ്റാൻ: ഇറാൻ നാവിക സേനയുടെ കമാൻഡറായ അലിറേസ തങ്സിരിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാർട്സ്. ഇന്നലെ രാത്രി നാവിക കമാൻഡിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിലാണ് തങ്സിരി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടയുന്നതിന് നേതൃത്വം നൽകിയ ആളെയാണ് ബോംബിട്ട് കൊന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ഇറാൻ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവിക വിഭാഗത്തെ നയിച്ചിരുന്നത് അലിറേസ തങ്സിരിയാണ്. തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ബാസിജ് അർദ്ധസൈനിക വിഭാഗത്തിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ സുലൈമാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് എന്നിവരും നേരത്തെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇറാന്റെ നാവിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ഇതിനകം നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
തെക്കൻ ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ ജനിച്ച അലിറേസ തങ്സിരി, ഇറാൻ – ഇറാഖ് യുദ്ധത്തിലും 1980-കളിൽ ഇറാനുമായുള്ള അമേരിക്കയുടെ സംഘർഷത്തിലും സേവനമനുഷ്ഠിച്ചതിന് ശേഷം ഐആർജിസി നാവികസേനയിൽ ഉയർന്ന റാങ്കിലെത്തി. സേനയുടെ മേധാവിയായി ചുമതലയേൽക്കുന്നതിന് മുമ്പ് 2010 മുതൽ 2018 വരെ ഡെപ്യൂട്ടി കമാൻഡറായി സേവനമനുഷ്ഠിച്ചു.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ഇറാനിൽ സൈനിക ആക്രമണം ആരംഭിച്ചതോടെ, കൊല്ലപ്പെടുന്ന മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുടെ പട്ടികയിൽ തങ്സിരിയുടെ പേര് കൂടി ചേർക്കപ്പെടുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ഉൾപ്പെടെയുള്ളർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
മാർച്ച് 17 ന്, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവിയായിരുന്ന അലി ലാരിജാനി കൊല്ലപ്പെട്ടു . ബോംബാക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ദിവസങ്ങൾക്ക് ശേഷം, റെവല്യൂഷണറി ഗാർഡ്സ് വക്താവ് അലി മുഹമ്മദ് നൈനി യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു.