എ കെ ശശീന്ദ്രന് ക്ലോക്കില്ല, ജി സുധാകരന് തെങ്ങിൻതോപ്പും പി വി അൻവറിന് ഗ്യാസ് സിലിണ്ടറും

തിരുവനന്തപുരം : നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു.
എലത്തൂരിൽ മത്സരിക്കുന്ന എ.കെ. ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയെ നിറുത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് ചിഹ്നം നഷ്ടമായത്. കഴിഞ്ഞ മൂന്നുതവണയും ശശീന്ദ്രൻ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു. കൊമ്പു വിളിക്കുന്ന മനുഷ്യനാണ് ഇത്തവണ ശശീന്ദ്രന് അനുവദിച്ചിരിക്കുന്നത്.
അമ്പലപ്പുഴയിലെ യു,ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു, ബേപ്പൂരിൽ യു.ഡി.എഫ് സ്വതന്ത്രൻ പി.വി. അൻവറിന്റെ നാല് അപരൻമാർ പത്രിക പിൻവലിച്ചില്ല. അൻവറിന് ഗ്യാസ് സിലിണ്ടറാണ്ചിഹ്നമായി അനുവദിച്ചത്.തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.എം.പിയുടെ സി.പി. ജോണിന് ചിഹ്നമായി കപ്പൽ അനുവദിച്ചു.
ഇതേ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമനയ്ക്ക് ക്യാമറ ആണ് ചിഹ്നമായി അനുവദിച്ചത്. പാലക്കാട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് കുടം ചിഹ്നമാണ് അനുവദിച്ചത്. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. കോവളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഭഗത് റൂഫസിന് ചിഹ്നമായി മുന്തിരിയാണ് അനുവദിച്ചത്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി,കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോൾ ആണ് ചിഹ്നമായി അനുവദിച്ചത്.