ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂര്‍: ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം ഞങ്ങള്‍ കാണിക്കാറില്ലെന്നും ആര്‍എസ്എസിന്‍റെ പ്രധാന ടാര്‍ഗറ്റ് ആയിരുന്നു താനെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയൻ വിമര്‍ശിച്ചു.

രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാമെന്നും ആര്‍എസ്എസിന്‍റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും ഇപ്പോൾ എന്ത് നുണയും പറയാം എന്നായെന്നും പിണറായി പറഞ്ഞു.നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസെന്നും പിണറായി വിമര്‍ശിച്ചു.

വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാറില്ലെന്നും പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിലാണ് കാര്യമെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ടെന്നും പിണറായി പറഞ്ഞു. വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായ അല്ല തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു.ഒരു പാട് പേർ വീടുകൾ നിർമിക്കാൻ സന്നദ്ധത കാണിച്ചു.

മുസ്ലിംലീഗ് സ്വന്തമായി വീട് നിർമ്മിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴും പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. അവർ അവരുടെ നിലപാടുമായി മുന്നോട്ടുപോയി.കോൺഗ്രസ് ടൗൺഷിപ്പുമായി സഹകരിക്കുമെന്നാണ് അന്നേരമുണ്ടായിരുന്ന ധാരണ. ഒരു ദുരന്തം ഉണ്ടായാൽ പണം പിരിച്ച് പദ്ധതി നടപ്പിലാക്കാതിരിക്കുന്നത് ഗുരുതര കാര്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.

നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലം

ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമര്‍ശത്തിലും മുഖ്യമന്ത്രി മറുപടി നൽകി. നാടിനെ അപരമത വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണിതെന്നും എങ്ങനെയാണ് അത്തരത്തിലുള്ള പ്രസ്താവന നടത്താൻ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്.ഏതെങ്കിലും ഒരു മതവിഭാഗത്തിൽ പെട്ടവർ മാത്രമേ മത്സരിക്കാനും ജയിക്കാനും പറ്റൂ എന്ന് കരുത്തുന്നത് ശരിയല്ല.ഗുരുവായൂരിലെ ജനങ്ങൾ അത്തരം പ്രസ്താവനകൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെടില്ല.അമ്പലപ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഒരു പോറലും ഏൽക്കില്ല. അത്തരക്കാർക്ക് പോറൽ ഏൽപ്പിക്കാൻ കഴിയുകയുമില്ലെന്നും പിണറായി പറഞ്ഞു.

ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകള്‍

വികസനവും സാമൂഹിക നീതിയും ഒരുമിച്ചു കൊണ്ടുപോകാൻ സർക്കാർ ശ്രമിച്ചുവെന്നും ലൈഫ് മിഷൻ സാധാരണഗതിയിൽ ആരും എതിർക്കേണ്ട കാര്യമില്ലെന്നും എന്നാൽ ഒരുപാട് എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ഗുണഭോക്തക്കളെ കണ്ടെത്തിയത്.എതിർപ്പുകൾ മൂലം ഒരു പദ്ധതി തന്നെ മുടങ്ങിയ ജില്ലയാണ് തൃശൂര്‍.ലൈഫ് പദ്ധതി മുടക്കുന്നതിന് ആവുന്നത് ചെയ്ത യുഡിഎഫ് കൺവീനർ,2021 ൽ അധികാരത്തിൽ വന്നാൽ ലൈഫ് തന്നെ റദ്ദ് ചെയ്യും എന്ന് പറഞ്ഞു.

തുടർ ഭരണം വന്നതു കൊണ്ട് ലൈഫിന് തടസങ്ങളുണ്ടായില്ല. അഞ്ചു ലക്ഷം വീട് പൂർത്തീകരിച്ചു.ഇത് സംസ്ഥാനത്തിന്റെത് അല്ലെന്ന് ചിലർ പ്രചരിപ്പിച്ചു.2300 കോടിയാണ് കേന്ദ്ര വിഹിതം.19000 കോടി സംസ്ഥാനം ചെലവഴിച്ചു.മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പദ്ധതിയും നടപ്പിലാക്കി.മത്സ്യത്തൊഴിലാളികളുടെ ഇൻഷുറസ് പരിരക്ഷ 10 ലക്ഷം രൂപയായി ഉയർത്തി.കടലാക്രമണങ്ങളിൽ നിന്ന് തീരങ്ങളെ സംരക്ഷിക്കാൻ പദ്ധതിക്കായി കേന്ദ്രത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിണറായി പറഞ്ഞു.