പ്രശസ്‌ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു

മലപ്പുറം: പ്രശസ്‌ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാടെത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വാസമാണ് തന്നെ ലീഗിലേക്കെത്തിച്ചതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങളെന്നും ഹരിഗോവിന്ദൻ പ്രശംസിച്ചു. ഇനിമുതൽ യുഡിഎഫിന്റെ പ്രചാരണവേദികളിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിൽ അംഗത്വമെടുക്കുന്നത് നേരത്തെ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞേ അംഗത്വമെടുക്കുള്ളുവെന്ന് താൻ തങ്ങളോട് പറഞ്ഞിരുന്നതായും ഹരിഗോവിന്ദൻ പറയുന്നു. ലീഗിൽ ചേരുന്നത് സ്ഥാനാർത്ഥിത്വത്തിനായാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയാണ് ഇങ്ങനെ തീരുമാനിച്ചത്.

ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിനിന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിന് പുറത്തെത്തിച്ച് ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദൻ. ഇന്ത്യയ്‌ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ഇദ്ദേഹം സോപാനസംഗീതം അവതരിപ്പിച്ചട്ടുണ്ട്.