മുസ്ലീം വിദ്യാർത്ഥിക്ക് നേരെ ക്ലാസിൽ വർഗീയ പരാമർശം, കോളേജ് അദ്ധ്യാപകന് സസ്പെൻഷൻ

ബംഗളൂരു: മുസ്ലീം വിദ്യാർത്ഥിക്ക് നേരെ വർഗീയ പരാമർശം നടത്തിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ബംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലാണ് സംഭവം. ക്ലാസ് മുറിയിൽ വച്ച് അഫാൻ എന്ന വിദ്യാർത്ഥിയെ ‘തീവ്രവാദി’ എന്ന് പ്രൊഫസർ ഡോ. മുരളീധർ ദേശ്പാണ്ഡെ വിളിച്ചത് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ നിന്ന് പുറത്തുപോകാൻ അഫാൻ അദ്ധ്യാപകനോട് അനുമതി തേടി. ഇതിൽ പ്രകോപിതനായ മുരളീധർ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അഫാനെ തീവ്രവാദി എന്ന് വിളിച്ചു. ‘നിനക്ക് നാണമില്ലേ. ഇന്ന് സമാധാനത്തോടെയിരിക്കാമെന്ന് ഞാൻ കരുതി. തീവ്രവാദി. ഇറാൻ യുദ്ധത്തിന് തന്നെപ്പോലുള്ളവരാണ് കാരണം. ഡൊണാൾഡ് ട്രംപ് വന്ന് നിന്നെ കൊണ്ടുപോകും. നീ നരകത്തിൽ പോകും’, എന്ന് അദ്ധ്യാപകൻ പറയുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
മറ്റൊരു വിദ്യാർത്ഥിയാണ് ഇത് ഫോണിൽ പകർത്തിയത്.വീഡിയോ പുറത്തുവന്നതോടെ അദ്ധ്യാപകനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പിഇഎസ് സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു.’ക്ലാസ് മുറിയിൽ എങ്ങനെ സംസാരിക്കണമെന്ന് എല്ലാ അദ്ധ്യാപകർക്കും പരിശീലനം നൽകണമെന്ന നയം സർവകലാശാലയ്ക്കുണ്ട്. ചിലപ്പോൾ ക്ലാസ് മുറിയിൽ അച്ചടക്കമില്ലായ്മ ഉണ്ടായേക്കാം. മുരളീധർ സർവകലാശാലയിലെ സ്ഥിരം അംഗമല്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരാർ അടിസ്ഥാനത്തിലാണ് ഇയാൾ കോളേജിൽ ജോലി ചെയ്യുന്നത്. മുരളീധറിന് പിഎച്ച്ഡിയുണ്ട്. അദ്ദേഹം ഈ രീതിയിൽ പ്രതികരിച്ചതിൽ അത്ഭുതം തോന്നുന്നു. സംഭവം പൂർണമായി അറിയാത്തതിനാൽ വിഷയത്തിൽ പ്രതികരിക്കുന്നില്ല. സ്ഥാപനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണിത്’- വൈസ് ചാൻസലർ പറഞ്ഞു.കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രൊഫസർ പരസ്യമായി മാപ്പ് പറയണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു