തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന്’ വി ശിവൻകുട്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് നേമം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ മന്ത്രി വി ശിവൻകുട്ടി. എസ്‌ഡിപിഐ വിഷയത്തിൽ വ്യക്തത വരുത്തി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അത്തരത്തിൽ വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ശിവൻകുട്ടി അഭിപ്രായപ്പെടുന്നത്.

നേമത്ത് മുൻപ് ഡീൽ നടന്നത് ബിജെപിയും കോൺഗ്രസും തമ്മിലാണ്. ബിജെപി അക്കൗണ്ട് തുറന്നതിന് കോൺഗ്രസ് ആണ് ഉത്തരവാദി. അഘോരികളുടെ വരവ് കേരളത്തിൽ രസിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാണ് താനെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നയാളാണെന്നും ഇടത് നിലപാടിനെ അനുകൂലിക്കുന്ന ആർക്കും വോട്ട് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നിലെത്തിയതിൽ ആശങ്കയില്ല. താൻ പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ 59,​000ലധികം വോട്ട് നേടി. വിജയിച്ചപ്പോൾ അത്ര വോട്ട് നേടിയിട്ടില്ല. നേമത്തെ ബിജെപി‌ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചതാണ്. മുഖ്യമന്ത്രിയുമായി സംവാദം നടത്താമെന്നാണ് അദ്ദേഹം പറയുന്നത്. എ‌ന്നാൽ നേമത്തെ കാര്യം മാത്രം പറയാനല്ല മുഖ്യമന്ത്രിയുള്ളതെന്നും ശിവൻകുട്ടി വ്യക്തമാക്കി.