‘യുഡിഎഫിന്റേത് വെറും പുകമറ, എല്‍ഡിഎഫിന് ജനങ്ങളുമായാണ് ഡീൽ’

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ഉന്നയിക്കാൻ ആധികാരികമായ പരാതികളില്ലാത്തതിനാലാണ് പ്രതിപക്ഷം ബിജെപി ഡീൽ ആരോപണങ്ങളുമായി പുകമറ സൃഷ്ടിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് പ്രചാരണം വഴിതിരിച്ചുവിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന അർത്ഥവത്തായ സംവാദങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് ബ്രിട്ടാസ് പറഞ്ഞു. ‘ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് പരാതികളില്ല. കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാൻ ജനങ്ങളുമായാണ് ഞങ്ങളുടെ ഡീൽ. എന്നാൽ ബിജെപിയുമായി നിരന്തരം സന്ധി ചെയ്യുന്ന നിലപാടാണ് കോൺഗ്രസിന്റേത്,’- അദ്ദേഹം പരിഹസിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എംപിമാരെ ‘താലത്തിൽ വച്ചു കൊടുത്തവരാണ്’ കോൺഗ്രസുകാരെന്ന് അദ്ദേഹം ആരോപിച്ചു. അച്ചടക്കലംഘനം നടത്തിയവർക്കെതിരെ ഒരു ഷോക്കോസ് നോട്ടീസ് പോലും നൽകാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. കെ സുധാകരൻ പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നത് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് പേടിച്ചിട്ടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ മോദി സർക്കാരിനെ സഹായിക്കുന്ന രീതിയിലുള്ളതാണെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്തു വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ ആവേശത്തോടെയാണ് സംസാരിക്കുന്നത്. ഈ ഭരണം തുടരേണ്ടത് കേരളത്തിന്റെ അനിവാര്യതയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്. കേരള ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ശ്രദ്ധേയമായ വിജയം ഇത്തവണ ഇടതുപക്ഷത്തിന് ഉണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.