എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ചത്’; മുഖ്യമന്ത്രിയും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം

കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. മുഖ്യമന്ത്രി ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മാത്രമേ മറുപടി നൽകിയുള്ളുവെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ ആരോപണം. സിപിഎമ്മിന്റെ മുഖപത്രത്തിന്റെയും ചാനലിന്റെയും മാദ്ധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും അവർ ആരോപിച്ചു.
ഇത് കേട്ട മുഖ്യമന്ത്രി ഇത്തരം ആരോപണം മോശമാണെന്ന് പ്രതികരിച്ചു. ആദ്യം മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റ് പോകുകയായിരുന്നു. എന്നാൽ ഇത് മാദ്ധ്യമപ്രവർത്തകർ എതിർത്തു. പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും ഇതൊരു സ്ഥിരം ശെെലിയാണെന്നും മാദ്ധ്യമപ്രവർത്തകർ പറഞ്ഞു.
ഇതോടെ വാർത്താസമ്മേളനം കഴിഞ്ഞ് എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി മെെക്കിന് മുന്നിലിരുന്നു.’ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണം. ഇവിടെ ചിലർക്ക് ഉദേശ്യങ്ങളുണ്ട്. അതാണിപ്പോൾ പ്രകടമായത്. ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ? നിങ്ങൾ എല്ലാവരും ചോദ്യം ചോദിച്ചു. ഞാൻ നിങ്ങൾ ഏത് മാദ്ധ്യമപ്രവർത്തകരാണെന്ന് ചോദിച്ചില്ല.
മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസിൽ ചോദ്യങ്ങളുണ്ടാകും. അതുചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.