മണ്ഡല പര്യടനത്തിനിടെ കോൺഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ

ആലപ്പുഴ: മണ്ഡല പര്യടനത്തിനിടെ കോൺഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ. പര്യടനത്തിനുള്ള ജീപ്പിൽ കാലുവയ്ക്കാൻ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ ഇല്ലെന്നുപറഞ്ഞാണ് തോട്ടപ്പള്ളിയിൽ കോൺഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്. ജീപ്പിൽ പുറകിൽ നിന്ന് പര്യടനം നടത്താനായിരുന്നു കോൺഗ്രസ് നേതാക്കൾ ആദ്യം മുന്നോട്ടുവച്ച നിർദ്ദേശം. എന്നാൽ നിൽക്കാൻ വേണ്ട സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ മുൻവശത്ത് ഇരുന്ന് യാത്രചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് കാലുവയ്ക്കാനുള്ള സൗകര്യങ്ങളില്ലെന്നുപറഞ്ഞ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ ക്ഷുഭിതനായത്.
സുധാകരന്റെ പെരുമാറ്റത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അമർഷമുണ്ടെങ്കിലും അവർ ആരും പ്രതികരിക്കുന്നില്ല. സുധാകരന്റെ രീതികളോടുള്ള എതിർപ്പ് മണ്ഡലത്തിലെയും ജില്ലയിലെയും നേതാക്കൾ ഇതിനകം തന്നെ പാർട്ടിയിലെ ഉന്നത നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തോട്ടപ്പള്ളിയിൽ മാത്രമല്ല മറ്റിടങ്ങളിലെ പര്യടനത്തിലും പലപ്പോഴും സുധാകരൻ ഏറെ ക്ഷുഭിതനാണ്.
സുധാകരന് യു ഡി എഫ് പിന്തുണ നൽകുന്നതിൽതന്നെ പലർക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. പൊട്ടിത്തെറിക്കുന്ന പെരുമാറ്റംകൂടിയായപ്പോൾ ആ എതിർപ്പ് കൂടുമാേ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്ക.ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരുൾപ്പെടെ തനിക്ക് വോട്ടിടുമെന്ന ജി സുധാകരന്റെ പ്രസ്താവന യു ഡി എഫിനെ വെട്ടിലാക്കിയിരുന്നു. സി പിഎമ്മിനെതിരെ ഡീൽ ആരോപണം യു ഡി എഫ് കടുപ്പിച്ചിരിക്കുന്നതിനിടയിലായിരുന്നു സുധാകരന്റെ പരസ്യ പ്രസ്താവന. ഇത് വോട്ടുചോർച്ച ഉണ്ടാക്കുമോ എന്നാണ് കോൺഗ്രസ് ഭയക്കുന്നത്.