എഫ്സിആർഎ നിയമ ഭേദഗതി: ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണം, അമിത് ഷായ്ക്ക് കത്തയച്ച് സിബിസിഐ

ന്യൂഡൽഹി : എഫ്,സി,ആർ,എ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്ക മെത്രാൻ സമിതി(സി.ബി.സി.ഐ). ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്. എല്ലാ എം.പിമാർക്കും നിവേദനം നൽകുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണം നിറുത്തി കേരളത്തിലെ എം.പിമാർ ഡൽഹിയിലെത്തി വിഷയത്തിൽ ഇടപെടണമെന്നാണ് സി.ബി.സി.ഐ നിലപാട്. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സി.ബി.സി.ഐ മുന്നറിയിപ്പ് നൽകി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻ.ജി.ഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിച്ചു.
അതേസമയം എഫ്.സി.ആർ.എ നിയമ ഭേദഗതി ബില്ലിൻ മേൽ നാളെ ലോക്സഭയിൽ ചർച്ച നടക്കും. ഈ മാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.