സിപിഎം വിട്ട മുൻ മന്ത്രി ജി സുധാകരനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: സിപിഎം വിട്ട മുൻ മന്ത്രി ജി സുധാകരനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ തൊപ്പി തലയിൽ വച്ച ജി സുധാകരൻ പഴയ കാര്യങ്ങളൊക്കെ തള്ളിപ്പറയുമെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനിയും കൂടുതൽ ജീർണതയിലേക്ക് അദ്ദേഹം പോകുമെന്നാണ് കരുതുന്നത്. സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ആലോചന നടത്തിയതിന് ശേഷമാകാം പാർട്ടി വിട്ടതെന്നും പിണറായി കൂട്ടിച്ചേർത്തു.
പുന്നപ്ര വയലാർ സമരസേനാനികളുടെ മണ്ണാണ് ആലപ്പുഴ. ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തന അനുഭവത്തിൽ ഒരുപാട് ഘട്ടങ്ങൾ ഞങ്ങൾ കടന്നുവന്നിട്ടുണ്ട്. ആ ഘട്ടത്തിൽ വലിയ വ്യതിയാനങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ ശക്തമായി ഉറച്ചുനിന്ന ജില്ല ആലപ്പുഴയാണ്. ഇവിടത്തെ പ്രസ്ഥാനത്തിന്റെ ഒരു കരുത്താണത്. അവരുടെ പാർട്ടികൂറ് വലുതാണ്.
എതെങ്കിലും ഒരു വ്യക്തിയെ ചാരിയല്ല, പാർട്ടിയോടൊപ്പമാണ് ആലപ്പുഴയിലെ സഖാക്കളും ജനങ്ങളും നിൽക്കുന്നത്. സഖാക്കളെക്കാളും ആവേശവും പ്രതിബദ്ധതയും കാണിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. അത്തരമൊരു ജില്ലയാണിത്. അവസരവാദികളുടെ നിലപാടിന്റെ ഭാഗമായി ഒരു വോട്ടും ആലപ്പുഴയിൽ കുറയില്ല.ഒരു സുപ്രഭാതത്തിൽ ആയിരിക്കില്ല ജി സുധാകരൻ കോൺഗ്രസിലേക്ക് എത്തിയത്.
ഇതിന്റെ ഭാഗമായുള്ള ആലോചനകൾ നേരത്തെ നടന്നിട്ടുണ്ടാകും. കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട ആലോചനകൾ നേരത്തെ നടന്നിട്ടുണ്ടായിരിക്കാം. താൻ സിപിഎമ്മിൽ നിന്ന് മാറി സ്ഥാനാർത്ഥിയായാൽ 15,000 വോട്ട് സിപിഎമ്മിൽ നിന്ന് വരുമെന്നായിരിക്കും ആലോചന നടത്തുമ്പോൾ പറഞ്ഞ ഒരു കാര്യം. കോൺഗ്രസിനും ഇഷ്ടമായ കാര്യമായിരിക്കാം അത്.
ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനാർത്ഥി ആദ്യമായിട്ട് അല്ലേ വോട്ട് എങ്ങനെ കിട്ടുമെന്ന കാര്യം പറയുന്നത്. അപ്പോൾ ബിജെപിയുടെ കൂടി സ്ഥാനാർത്ഥിയായിട്ടല്ലേ അദ്ദേഹം മാറുന്നത്. കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകളെ ആശ്രയിച്ച് ജയിക്കാൻ പറ്റുമെന്നാണല്ലോ കണക്കുകൂട്ടൽ. ഈ ആലോചന നേരത്തെ നടന്നിട്ടുണ്ടാകുമല്ലോ?’- പിണറായി പറഞ്ഞു.