തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്കാ ഗാന്ധി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി തിരുവനന്തപുരത്തെത്തി. ചിറയിൻകീഴ് മണ്ഡലത്തിലെ പൊതുയോഗത്തിൽ പ്രിയങ്ക പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാ‌ർ അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മോദി നയം ഗൾഫിലുള്ള ഇന്ത്യക്കാ‌ർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രയേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കയ്‌ക്ക് തീറെഴുതി. ഭീരുവായ മോദിക്ക് ഇന്ത്യയ്‌ക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യമില്ല. എപ്‌സ്റ്റീൻ ഫയലിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയം. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുടെ ബി ടീം ആണ്.

മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്. ശബരിമല കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത?​കേരളത്തിൽ ഒരു പുതിയ സർക്കാർ അത്യാവശ്യമാണ്. ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്.

കർഷകർ പ്രതിസന്ധിയിലാണ്. വിലക്കയറ്റം രൂക്ഷമാണ്. സർക്കാർ ആശമാരുടെ ശബ്‌ദം അടിച്ചമർത്തി. തിരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം അവരെ കണ്ടു. ആശ വർക്കർമാർക്ക് ചെറിയ വേതനം മാത്രമാണുള്ളത്. അവർ ചെയ്യുന്ന ജോലിക്കുള്ള വേതനം കിട്ടുന്നില്ല. സർക്കാർ അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കിയില്ല.മത്സ്യത്തൊഴിലാളികൾക്കും ദുരിത ജീവിതമാണ്. വലിയ വ്യവസായികൾ തുറമുഖം ഏറ്റെടുക്കുമ്പോൾ ദുരിതം മത്സ്യതൊഴിലാളികൾക്കാണ്. എംപിമാർക്ക് പലതും ചെയ്യണം എന്നുണ്ട്.

പക്ഷേ സംസ്ഥാന സർക്കാർ അവസരം നൽകുന്നില്ല. പത്തു വർഷമായിട്ടും സർക്കാർ ഒന്നും നൽകിയില്ല. സഹോദരങ്ങൾക്ക് ജോലി തേടി വിദേശത്തു പോകേണ്ടി വരുന്നു.കേരളത്തിലെ ജനങ്ങൾ ബുദ്ധിശാലികളും അധ്വാനികളുമാണ് മലയാളിയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. വോട്ടർമാർ ഉയിർത്തെഴുന്നേൽക്കണം. അടുത്ത അഞ്ച് കൊല്ലം കൂടി ഈ സർക്കാരിനെ സഹിക്കണോ എന്ന് ചിന്തിക്കണം. വർഗീയതയുടെ രാഷ്ട്രീയത്തെ ജനങ്ങൾ മാറ്റിനിർത്തണം’- പ്രിയങ്ക ഗാന്ധി പറഞ്ഞു.