ജി സുധാകരന് പരാജയഭീതി,ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി.സുധാകരന് പരാജയഭീതിയാണെന്ന് സജി ചെറിയാൻ പറഞ്ഞു. ജയിക്കാനായി എന്ത് പരാമർശവും നടത്താമെന്ന മാനസികാവസ്ഥയിലാണ് സുധാകരനെന്നും അമ്പലപ്പുഴയിലെ ജനങ്ങൾ അവസരവാദത്തിന് അറുതി വരുത്തുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
സ്ത്രീയെ സമുദായം പറഞ്ഞ് ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമുദായങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
കേന്ദ്രകമ്മിറ്റി അംഗമായ സി.എസ്. സുജാത ദീർഘകാലമായി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്, സുജാതയ്ക്ക് ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയാണുള്ളത്. ജി. സുധാകരൻ ശത്രുക്കൾക്ക് ഒത്താശ ചെയ്യുന്നുവെന്നും സുധാകരനെ നേതാവെന്ന് വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാർമ്മികതയാണ് ഒരു നേതാവിന് വേണ്ടത്. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ എന്തും പറയുന്ന സമീപനമാണ് സുധാകരൻ സ്വീകരിച്ചിരിക്കുന്നതെന്നും സജി ചെറിയാൻ വിമർശിച്ചു. യു.ഡി.എഫിന് കേരളത്തിൽ പരാജയം നേരിടേണ്ടി വരുമ്പോൾ ഏറ്റവും ശ്രദ്ധേയമായ തോൽവി അമ്പലപ്പുഴയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.