വോട്ടർമാർക്ക് ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്

പാലക്കാട്: വോട്ടർമാർക്ക് ബിജെപി പ്രവർത്തക പണം നൽകിയെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. പണം നൽകിയ സ്ത്രീ ശോഭാ സുരേന്ദ്രനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. വയോധികയ്ക്ക് പണം കൊടുത്ത സ്ത്രീയെ അറിയില്ലെന്നായിരുന്നു നേരത്തെ ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
മുംബയ് മലയാളിയായ സിമി രാജീവ് എന്ന സ്ത്രീയാണ് പണം നൽകിയതെന്നാണ് ശോഭാ സുരേന്ദ്രനൊപ്പം ഇവർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭയ്ക്കൊപ്പം ഇവർ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇരുവശത്തുമായി ഇരുവരും നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. കൂടാതെ ഇവർ ശോഭാ സുരേന്ദ്രനെ ഷാൾ അണിയിക്കുന്നതിന്റെയും കൈ കൊടുക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.’
ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. എന്റെ നേരെ ഉയരുന്ന ആരോപണം ഉണ്ടയില്ലാ വെടിയാണ്. പണം കൊടുത്ത ആ സ്ത്രീയെ എനിക്ക് അറിയില്ല. അവർ എന്റെ കാറിൽ ഉണ്ടായിരുന്നില്ല. എന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കാറിൽ ഒരു സംഘം എന്നെ പിന്തുടർന്നു. അതിനാലാണ് കാർ നിർത്തി സംസാരിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകും.
പണം നൽകിയ സ്ത്രീയല്ല എന്റെ കാറിൽ ഇരിക്കുന്നത്. അവരുടെ മുഖം വ്യക്തമല്ല’- എന്നായിരുന്നു ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞത്.ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി പാലക്കാട് വന്നപ്പോൾ മുതൽ സിമി രാജീവ് ഇവിടെയുണ്ടായിരുന്നുവെന്ന് കണ്ണാടിയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നു. തിരുവനന്തപുരത്ത് ജനിച്ച ഇവർ മുംബയിലാണ് വളർന്നത്. കലാശക്കൊട്ടിലും ഇവർ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ ശേഖരിക്കുകയാണെന്നും പ്രവർത്തകർ വ്യക്തമാക്കി.