അമ്പലപ്പുഴ സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ’ ജി സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴ സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ സി പി എം. യു ഡി എഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരനെതിരെ വിജയം അത്ര എളുപ്പമല്ലെന്ന വിലയിരുത്തലാണ് പാർട്ടിയുടെ ബൂത്തുതല കണക്ക് അവലോകനത്തിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ബി ജെ പി വോട്ടുകളെ ആശ്രയിച്ചിരിക്കും ജയപരാജയമെന്നും ജയിച്ചാലും തോറ്റാലും അത് 2000ത്തിൽ താഴെ വോട്ടുകൾക്കായിരിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
അമ്പലപ്പുഴയിൽ ബി ജെ പി വോട്ട് യു ഡി എഫിന് മറിച്ചിട്ടുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എച്ച് സലാം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബി ജെ പിക്കാരും തനിക്ക് വോട്ടുചെയ്യുമെന്ന് കണക്കുകൾ നിരത്തി പ്രചാരണവേളയിൽ സുധാകരൻ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ഇടതുപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായിട്ടുണ്ടാവാമെന്നും അതുപോലെ നിഷ്പക്ഷ വാേട്ടുകളിൽ കൂടുതലും സുധാകരന് അനുകൂലമായി പോൾ ചെയ്തിട്ടുണ്ടാവാം എന്നുള്ള ആശങ്കയും സി പി എമ്മിനുണ്ട്. സ്ത്രീകളുടെ വോട്ടുകളും സുധാകരന് അനുകൂലമായോ എന്ന ഭയവും അവർക്കുണ്ട്. എന്നാൽ അമ്പലപ്പുഴയിലെ ജയത്തിൽ യു ഡി എഫിന് ഒരുതരത്തിലുള്ള ആശങ്കയുമില്ല.
വിജയം ഉറപ്പെന്നും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷം കിട്ടുമെന്നും അവർ പ്രതീക്ഷിക്കുന്നു. ട്രെൻഡുണ്ടായാൽ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിൽപ്പോകും എന്നും അവർ കണക്കുകൂട്ടുന്നു.അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ അത് സി പി എമ്മിന് കനത്ത നാണക്കേടാവും. കേഡർവോട്ടുകൾ ചോരാതിരിക്കാനുള്ള നടപടികളും പാർട്ടി സ്വീകരിച്ചിരുന്നു. എന്നിട്ടും തോറ്റാൽ അത് പാർട്ടിക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും.