വോട്ടെണ്ണലിന് രണ്ട് ദിവസം ബാക്കിനിൽക്കെ, എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്

ഗുവാഹത്തി: വോട്ടെണ്ണലിന് രണ്ട് ദിവസം ശേഷിക്കെ അസം നിയമസഭ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗോഗോയ്. എക്‌സിറ്റ് പോളുകൾ ടെലിവിഷൻ ചർച്ചയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും ജനവിധി മെയ് നാലിന് വോട്ടെണ്ണുമ്പോൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്ക് അധികാരത്തുടർച്ച പ്രവചിക്കുമ്പോഴും സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണ് വോട്ടിംഗ് ശതമാനത്തിലെ വർധനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മിക്ക എക്സിറ്റ് പോളുകളും ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസ് സഖ്യത്തിന് 24 മുതൽ 36 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും എക്സിറ്റ് പോളുകൾ പറയുന്നു. 126 അംഗങ്ങളുള്ള അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-നാണ് നടന്നത്. സംസ്ഥാനത്ത് ഇത്തവണ റെക്കോർഡ് പോളിംഗ് (ഏകദേശം 85.96%) രേഖപ്പെടുത്തിയിരുന്നു. മറ്റന്നാളാണ് വോട്ടെണ്ണൽ നടക്കുന്നത്.
എക്സിറ്റ് പോളുകൾ പലപ്പോഴും തെറ്റാറുണ്ടെന്നും ഛത്തീസ്ഗഢ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുൻകാല അനുഭവങ്ങൾ ഇതിന് തെളിവാണെന്നും ഗോഗോയ് പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇവിഎമ്മുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.