ഗോവിന്ദന് സ്വന്തം തട്ടകത്തിൽ തന്നെ പ്രതിഷേധം; സ്വരാജിനും ജയരാജനും പിന്തുണയുമായി ഫ്ലക്സ്

കണ്ണൂർ: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ലക്സുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി ജയരാജനും വരണമെന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. കുറുമാത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് വച്ചിരിക്കുന്നത്.
ജനങ്ങളെ സേവിക്കുക എന്ന ജോലിവിട്ട് വേറെ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ ആ നേതാവിനെ ജനങ്ങൾ കീഴ്പ്പെടുത്തും’ എന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. കണ്ണൂരിലാണ് ഈ ആവശ്യം ശക്തമായി ഉയർന്നത്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും എംവി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ രാഗേഷിനെയും മാറ്റണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം ഉയർത്തി കണ്ണൂരിൽ നേരത്തേ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ‘പൊതുമണ്ഡലത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാർട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക’ എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. മോറാഴ സഖാക്കൾ എന്ന പേരിലാണ് ധർമശാല യൂണിവേഴ്സിറ്റി റോഡിലെ കവാടത്തിന്റെ തൂണിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.