പാകിസ്ഥാനിൽ വൻ ഭീകരാക്രമണം; 15 പൊലീസുകാർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് ഗുരുതര പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. വടക്കു പടിഞ്ഞാറൻ ബാനു ജില്ലയിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ചെക്ക് പോസ്റ്റിലേക്ക് ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് ശക്തമായ വെടിവയ്പ്പും സ്ഫോടന പരമ്പരകളും ഉണ്ടായി. അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരർ വിവിധ ദിശകളിൽ നിന്ന് പൊലീസ് സ്റ്റേഷന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സൊഹൈൽ അഫ്രിദി ആക്രമണത്തെ ഭീകരവും ഭീരുത്വമെന്ന് വിശേഷിപ്പിച്ചു.സുരക്ഷാ സേന ഉടൻ തന്നെ തിരിച്ചടി ആരംഭിച്ചെങ്കിലും എത്ര ഭീകരരെ വധിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തുടർച്ചയായുണ്ടായ സ്ഫോടനശബ്ദങ്ങളും വെടിയൊച്ചകളും പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
സംഘർഷബാധിതമായ വടക്കൻ വസീറിസ്ഥാനോട് ചേർന്നുള്ള ബാനു ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണങ്ങൾ പതിവാണെങ്കിലും ഇതാദ്യമായാണ് ഇത്രയും ആൾനാശം സംഭവിച്ച ആക്രമണം ഉണ്ടാകുന്നത്.ആക്രമണത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. നിലവിൽ ഒരു ഭീകര സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘തെഹ്രികെ താലിബാൻ പാകിസ്ഥാൻ’ ആണ് രാജ്യത്തെ ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് പാകിസ്ഥാൻ ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാൻ ഭരണകൂടം ഇത് നിഷേധിച്ചു.