നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയിൽ നിന്ന് അന്വേഷണം ശക്തമാക്കി വിവരശേഖരണം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ രാജസ്ഥാൻ സ്വദേശിയിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചു. ചോദ്യപേപ്പർ ഫോർവേർഡ് ചെയ്‌തതായി കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർത്ഥിയെ ചോദ്യം ചെയ്‌തത്. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൂടെ ലഭിച്ച ചോദ്യപേപ്പർ ഫോർവേഡ് ചെയ്യുക മാത്രമാണ് വിദ്യാർത്ഥി ചെയ്‌തതെന്നും ഇയാൾക്ക് ചോർച്ചയിൽ നേരിട്ട് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയുടെ കൃത്യമായ ഉറവിടം തേടിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. നാസിക്, പൂനെ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായവർ കേസിലെ കണ്ണികളാണെങ്കിലും എവിടെ നിന്നാണ് ഇത് തുടങ്ങിയതെന്ന് ഇപ്പോഴും വ്യക്തമല്ല. യഥാർത്ഥ ചോദ്യപേപ്പറിനെ 150 ചോദ്യപേപ്പറുകൾ അടങ്ങുന്ന ഒരു ക്വസ്‌റ്റ്യൻ ബാങ്കായി മാറ്റിയാണ് പ്രചരിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം അഞ്ചുപേരെ ഇതിനോടകം സിബിഐ അറസ്റ്റ് ചെയ്‌തു.യുവമോർച്ച പ്രവർത്തകൻ ദിനേശ് ബിവാൾ, സഹോദരനായ മാംഗിലാൽ ബിവാൾ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. അതേസമയം ഇവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് ബിജെപി അറിയിക്കുന്നത്. നാസിക്കിൽ നിന്നും ഗുരുഗ്രാമിൽ നിന്നുമുള്ള രണ്ടുപേരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ദിനേശ് ബിവാളും മാംഗിലാൽ ബിവാളും 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐ കണ്ടെത്തൽ. അറസ്റ്റിലായ പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിങ്ങനെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യമാകെ ചോദ്യപേപ്പർ ചോർച്ചയിൽ വ്യാപക അന്വേഷണം തുടരുകയാണ്.
പല നഗരങ്ങളിലും നിരവധി പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് സിബിഐ അറിയിച്ചു.ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് പിന്നാലെ റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ ജൂൺ 21 ഞായറാഴ്‌ച നടത്തും. ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻടിഎ) ഉന്നത ഉദ്യോഗസ്ഥർ, സിബിഎസ്‌ഇയിലെ ഉന്നതർ ഉൾപ്പെടെ പങ്കെടുത്ത യോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്‌സ് പോസ്റ്റിലൂടെ എൻടിഎ തീയതി പ്രഖ്യാപിച്ചത്.