സ്ത്രീകൾക്ക് ഫ്രീ യാത്ര; എട്ട് സംസ്ഥാനങ്ങളുടെ അനുഭവം കേരളത്തിന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയ്ക്കുള്ള സൗകര്യമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് മുന്നോട്ട് വച്ച ഏറ്റവും ജനപ്രിയ വാഗ്ദാനമായിരുന്നു കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര. വി.ഡി സതീശന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ആദ്യ കാബിനറ്റില്‍ തന്നെ ഇക്കാര്യം നടപ്പിലാക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
നഷ്ടത്തിലോടിയ കെഎസ്ആര്‍ടിസി, ഒരു കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും മാര്‍ഗമില്ലാതെ വലഞ്ഞിരുന്നു. എന്നാല്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ സ്ഥിതിക്ക് മാറ്റം വന്നിരുന്നു. ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച ചില നടപടികളും ഒപ്പം സര്‍ക്കാര്‍ സബ്സിഡിയും കൂടി ചേര്‍ന്നപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു.
ഇപ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ അത് കെഎസ്ആര്‍ടിസിയെ സാരമായി ബാധിക്കുമെന്ന ആശങ്ക ഒരു ഭാഗത്ത് ശക്തമാണ്.കേരളത്തിന് മുമ്പ് ഈ സൗജന്യയാത്ര നടപ്പിലാക്കിയ ചില സംസ്ഥാനങ്ങളുണ്ട്. അവര്‍ എത്തരത്തിലാണ് ഇത് മുന്നോട്ട് കൊണ്ട് പോകുന്നത്, എന്താണ് അവര്‍ സ്വീകരിച്ച നടപടികള്‍ എന്നിവ കേരള സര്‍ക്കാര്‍ തീര്‍ച്ചയായും നോക്കിക്കാണും. നമ്മുടെ രണ്ട് അയല്‍ സംസ്ഥാനങ്ങളായ തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴാണ് ഈ പദ്ധതി നടപ്പിലാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.
സൗജന്യ യാത്ര എട്ട് സംസ്ഥാനങ്ങളില്‍
കേരളത്തില്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പിലാകുന്നതിന് മുമ്പ് എട്ട് സംസ്ഥാനങ്ങളില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയ്ക്ക് പുറമേ കേരളത്തിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്കുമ്പോള് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് ഈ സൗകര്യം എന്ന സവിശേഷതയുണ്ട്. ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പിന്നെ സൗജന്യയാത്രയുള്ളത്.2019ല്‍ ഡല്‍ഹിയിലാണ് ആദ്യമായി സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന സൗകര്യം ലഭിച്ചത്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്,ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് പൂര്‍ണമായും സൗജന്യയാത്ര സൗകര്യം ലഭിക്കുക.
തമിഴ്നാട്ടില്‍ 2021ല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഓര്‍ഡിനറി ടൗണ്‍ ബസുകളില്‍ മാത്രമാണ് സൗജന്യമായി യാത്രയ്ക്ക് അവസരമൊരുങ്ങിയത്. 2023ല്‍ കര്‍ണാടകയിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.ശക്തി എന്ന പേരില്‍ ആരംഭിച്ച പദ്ധതി പ്രകാരം കര്‍ണാടകത്തിലെ ലക്ഷ്വറി വിഭാഗത്തില്‍ പെടാത്ത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാവും. സ്ത്രീകള്‍ക്ക് പുറമേ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം അവതരിപ്പിച്ചിരുന്നു. 2023 ഡിസംബറിലാണ് തെലങ്കാന സര്‍ക്കാര്‍ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്.
സ്ത്രീകള്‍ക്കു പുറമേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എസി വിഭാഗത്തില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രക്കുള്ള അവസരം നല്‍കിയിരുന്നു.തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എക്സ്പ്രസ്, ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുക. ആന്ധ്രയില്‍ 2025 മുതലും പഞ്ചാബില്‍ 2021മുതലും ജമ്മു കാശ്മീരില്‍ 2025 മുതലുമാണ് സൗജന്യ യാത്രയുള്ളത്. പശ്ചിമ ബംഗാളില്‍ അടുത്ത മാസം മുതലാണ് ഈ സൗകര്യം ലഭിക്കുക. കേരളത്തില്‍ ഈ സൗകര്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിലൂടെ വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും എന്നാണ് പ്രഖ്യാപനം. കേരളത്തില്‍ എല്ലാ ബസുകളിലും സൗജന്യയാത്ര എന്നതാണ് പ്രഖ്യാപനമെങ്കിലും അന്തിമ രൂപം അറിയാന്‍ വിശദമായ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്.