മാസപ്പടി കേസ്; ഇഡി അന്വേഷണം തടയണം,​ ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

സിഎംആർഎൽ സീനിയർ മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുര്യൻ, എംഡി എസ്എൻ ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ സുരേഷ് കുമാർ അടക്കമുള്ളവരാണ് അപ്പീൽ നൽകിയത്. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നും ഹർജിയിൽ കമ്പനി ചൂണ്ടിക്കാട്ടി.

നേരത്തെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം പന്ത്രണ്ടിടങ്ങളിൽ ബുധനാഴ്ച്ച ഇഡി റെയ്‌ഡ് നടന്നത്.

സിഎംആർഎൽ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു.റെയ്‌ഡിന് പിന്നാലെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത,​ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും സമൻസ് അയയ്ക്കാനാണ് ഇഡിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ തേടി സിഎംആർഎൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.