പിണറായി സർക്കാർ ഖജനാവ് കാലിയാക്കി, അഴിമതി മാത്രം ബാക്കി; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് പിണറായി വിജയൻ സർക്കാർ അധികാരമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ പുരോഗതിക്കല്ല, മറിച്ച് അഴിമതിക്കും കൊള്ളയ്ക്കുമായാണ് പണം ചെലവാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്തുണ്ടായ എല്ലാ അഴിമതികളും അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. അതേസമയം, സർക്കാർ അധികാരമേറ്റ് പത്തുദിവസം തികയുന്നതിന് മുൻപേ സമരങ്ങൾ ആരംഭിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരം നഷ്ടപ്പെട്ടതിന്റെ ദുഃഖം അക്രമങ്ങളിലൂടെയല്ല തീർക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇഡി അന്വേഷണത്തെ നിയമപരമായി നേരിടാതെ അക്രമം അഴിച്ചുവിട്ടത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. ഇഡി ഉദ്യോഗസ്ഥർ എത്തിയതും മടങ്ങിയതും പോലീസ് അറിഞ്ഞിരുന്നില്ലെന്നും, അതിനാൽ സംരക്ഷണം നൽകാൻ സാധിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നടന്ന സംഭവങ്ങൾ ഏറെ ദൗർഭാഗ്യകരമാണ്. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.