ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍. പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. കെ കാര്‍ത്തിക്കിന് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമനം നല്‍കി.

നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. ടി നാരായണനാണ് തൃശൂര്‍ റേഞ്ച് ഡിഐജി. നാരായണനെ നേരത്തെ കണ്ണൂര്‍ ഡിഐജിയായി നിയമിച്ചെങ്കിലും അദ്ദേഹം അസൗകര്യം ഡിജിപിയെ അറിയിച്ചിരുന്നു. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി നിയമിച്ചു.

കൊച്ചി ഡിസിപിയായിരുന്ന ഷഹന്‍ഷായെ തിരുവനന്തപുരം ഡിസിപിയായി മാറ്റി നിയമിച്ചു. അരുൺ കെ പവിത്രനാണ് പുതിയ കൊച്ചി ഡിസിപി. ജുവലപ്പടി മഹേഷിനെ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ദക്ഷിണമേഖലാ യൂണിറ്റ് എസ്പിയായി നിയമിച്ചു. കോട്ടയം എസി പിയായിരുന്ന ഷാഹുല്‍ ഹമീദിനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായി മാറ്റി നിയമിച്ചു.

പാലക്കാട് മുന്‍ എസ്പി അജിത് കുമാറിനെ ടെലകോം വിഭാഗത്തില്‍ എസ്പിയായി നിയമിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായ എംപി മോഹനചന്ദ്രന്‍ നായരെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി മാറ്റി നിയമിച്ചു. തിരുവനന്തപുരം കമ്മീഷണറായിരുന്ന കെ കാര്‍ത്തികിനെ നേരത്തെ തൃശൂര്‍ റേഞ്ച് ഡിഐജിയായി മാറ്റിയെങ്കിലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു.