സത്യപ്രതിജ്ഞാ വിവാദം പൊട്ടിത്തെറി; കോർപ്പറേഷനിൽ സിപിഎം-ബിജെപി ഏറ്റുമുട്ടൽ

തിരുവനന്തപുരം: കോ‌ർപ്പറേഷൻ കെട്ടിടത്തിനുള്ളിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സംഘർഷം നിയന്ത്രിക്കാൻ പൊലീസിനും ഇടപെടേണ്ടി വന്നു. മേയർ വി വി രാജേഷിനെ ഓഫീസിൽ കയറാൻ അനുവദിക്കാതെ സിപിഎം കൗൺസില‌ർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ വിവാദത്തിലാണ് സംഘർഷമുയർന്നത്. മേയറെ തടഞ്ഞത് ബിജെപി കൗൺസിലർമാർ പ്രതിരോധിച്ചതോടെ സംഘർഷത്തിന് ശക്തികൂടുകയായിരുന്നു. സംഘർഷത്തിൽ കാട്ടായിക്കോണം കൗൺസിലർ സിന്ധുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മേയറുടെ രാജിയാവശ്യപ്പെട്ടും സിപിഎം കൗൺസിലർമാർ മുദ്രാവാക്യം വിളിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്ന് സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ ചെയ്തത് കോടതി അസാധുവാക്കി മണിക്കൂറുകൾക്കം ‘ദൈവനാമത്തിൽ” സത്യപ്രതിജ്ഞ ചെയ്ത് ഇവർ വീണ്ടും യോഗ്യത നേടിയിരുന്നു.

20 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്. എന്നാൽ പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നതെന്നും രഹസ്യമായാണ് സത്യപ്രതിജ്ഞ നടത്തിയതെന്നുമാരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തുകയായിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു