മാസപ്പടി കേസിൽ സിപിഎം പ്രതിരോധം; പ്രതിപക്ഷത്തിന് മറുപടിയുമായി ടി.പി. രാമകൃഷ്ണൻ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയും കരിമണൽ കമ്പനിയും തമ്മിലുള്ള വിഷയം വെറും രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ബിസിനസ്സ് പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നാണ് എൽ.ഡി.എഫ് നിലപാട്. എന്നാൽ, ഈ ബിസിനസ്സ് ഇടപാടിന്റെ പേര് പറഞ്ഞ് പിണറായി വിജയനെയും സി.പി.ഐ.എമ്മിനെയും രാഷ്ട്രീയമായി വേട്ടയാടാനും തകർക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മാസപ്പടി വിവാദത്തിന് പുറമെ സംസ്ഥാനത്തെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും കൺവീനർ മറുപടി നൽകി. മുൻപ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മദ്യമുതലാളിമാർക്ക് വൻതോതിൽ പണം ഉണ്ടാക്കിക്കൊടുക്കാനുള്ള നീക്കങ്ങളാണ് നടന്നതെന്നും, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യമാണെങ്കിൽ പോലും സ്പിരിറ്റ് ഉപയോഗിച്ചാൽ കൃത്യമായി നികുതി ചുമത്തണമെന്ന ഉറച്ച നിലപാടാണ് എൽ.ഡി.എഫിനുള്ളത്. വലിയ രീതിയിലുള്ള മദ്യമുതലാളിമാരുടെ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുപോലും അതിനൊന്നും വഴങ്ങിക്കൊടുക്കാത്ത പാരമ്പര്യമാണ് എൽ.ഡി.എഫ് സർക്കാരിനുള്ളതെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.