പ്ലസ് വൺ പ്രവേശനത്തിൽ വലിയ തീരുമാനം; അധിക സീറ്റുകൾ പ്രഖ്യാപിച്ച് മന്ത്രി

പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മൂന്നാം അലോട്ട്‌മെന്റിന് ശേഷം പാലക്കാട്ടും മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അദ്ധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഷംസുദ്ദീൻ പറഞ്ഞു. ചീത്ത പറഞ്ഞും ശിക്ഷിച്ചും വിദ്യാർത്ഥികളെ തിരുത്താൻ കഴിയില്ല. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ പരിശോധിക്കാൻ അനുമതി നൽകിയാൽ അത് ദുരുപയോഗം ചെയ്‌തേക്കും.പിഎംശ്രീ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും ഇതിന്റെ ജാള്യത മറക്കാനാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ കരാർ റദ്ദാക്കാൻ കോടതിയെ സമീപിക്കണോയെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും ഷംസുദ്ദീൻ അറിയിച്ചു. കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി എല്ലാ അവകാശങ്ങളും നൽകുന്ന തരത്തിലുള്ള ഒരു കരാറിലാണ് മുൻ സർക്കാർ ഒപ്പുവച്ചിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ കരാർ റദ്ദാക്കാനുള്ള യാതൊരു നിബന്ധനകളുമില്ലെന്നും അദ്ദേഹം പറഞ്ഞു