‘മാസ്ക് മാറ്റാൻ വരട്ടെ’ : മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനാൽ പുതിയ തരംഗമുണ്ടാകാനുളള സാധ്യത ഉണ്ടാവാമെന്ന് ലോകാരോഗ്യ സംഘടന ലോക രാജ്യങ്ങൾക്കു മുന്നറിയിപ്പു നൽകുന്നുണ്ട്. കോവിഡിന്റെ ഉത്ഭവ സ്ഥാനമായ ചൈനയിൽ മാത്രം അയ്യായിരത്തിലേറെ കേസുകൾ ദിവസവും സ്ഥിരീകരിക്കുന്നു. പരിശോധന ഗണ്യമായി കുറച്ചിട്ടും പല രാജ്യങ്ങളിലും കേസുകൾ വർധിക്കുകയാണ്. കേസുകൾ കുറഞ്ഞുവന്ന ശേഷമാണ് വീണ്ടും ക്രമാതീതമായി വർധിക്കാൻ തുടങ്ങിയത്. അതിനാൽ മുൻകരുതലുകൾ ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം ഗബ്രെയേസുസ് പറയുന്നു.
മഹാമാരി അവസാനിച്ചിട്ടില്ല. വാക്സിനേഷനും ജാഗ്രതയും തുടരണം. രോഗികളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കണം മാസ്ക് ഉപോയോഗിക്കണം ഗബ്രെയേസുസ് പറഞ്ഞു.
ഒമിക്രോണിൻറെ ബിഎ.2 വകഭേദമാണ് ഇപ്പോൾ പടരുന്നതിൽ ഏറെയുമെന്നാണു നിരീക്ഷണങ്ങൾ. ഈ വകഭേദത്തെക്കുറിച്ച് ഏറെയൊന്നും ശാസ്ത്രജ്ഞർക്ക് അറിവായിട്ടില്ല. യഥാർഥ ഒമിക്രോൺ വകഭേദത്തിൻറെ അത്രയും ഗൗരവമെങ്കിലും ഇതിന് ഉണ്ടാവുമെന്നു പലരും കരുതുന്നു. ഇത് ശ്വാസകോശത്തെ ബാധിക്കില്ലെന്നാണു ആദ്യ പഠനങ്ങൾ കാണിക്കുന്നത്. തളർച്ചയും ക്ഷീണവും പ്രാരംഭ ലക്ഷണങ്ങളാണെന്നും പറയുന്നുണ്ട്.