കുട്ടികളുടെ രക്ഷകര്‍ത്താവായി ഇടതുപക്ഷ സര്‍ക്കാര്‍ മാറി:
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:കുട്ടികളുടെ രക്ഷകര്‍ത്താവായി ഇടതുപക്ഷ സര്‍ക്കാര്‍ മാറിയതായി വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.ഓരോ വിദ്യാര്‍ഥികളുടെയും രക്ഷിതാവായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞു . വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഇറങ്ങുന്ന സമയം മുതല്‍ അവര്‍ തിരിച്ചു വീട്ടില്‍ എത്തുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാരും അദ്ധ്യാപകരും നോക്കുന്ന സാഹചര്യമാണ് ഇന്ന് കാണാന്‍ കഴിയുന്നത്. കൂടാതെ കൊവിഡ് സമയങ്ങളിലും ധൈര്യമായി വിദ്യാലയങ്ങള്‍ തുറന്നത് കേരളത്തിൽ മാത്രമാണ്.
വീടുകള്‍ വിദ്യാലയം ആക്കികൊണ്ട് വിദ്യ പറഞ്ഞുകൊടുത്ത ഒരു സംസ്ഥാനം കൂടിയാണ് കേരളം. കൊവിഡ് സമയത്ത് ബോര്‍ഡ് പരീക്ഷ നടത്തിയ ഒരു സംസ്ഥാനവും കേരളമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നത് കേരളമാണെന്ന് നീതിആയോഗ് പറഞ്ഞിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.ഞാനൊക്കെ പഠിച്ച സമയങ്ങളില്‍ പൊതു വിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്ന് പറയുന്നത് വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ ഉള്ള കുട്ടികള്‍ ആയിരുന്നു. അല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനോ ഉച്ചഭക്ഷണം കിട്ടുന്നതിനു വേണ്ടിയോ മാത്രം പൊതുവിദ്യാലയങ്ങളെ ആശ്രയിച്ച കുട്ടികളുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ ഇന്ന് അതൊക്കെ മാറി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പത്തു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ആണ് ഇന്ന് പൊതുവിദ്യാലയങ്ങളില്‍ പഠിക്കാനായി എത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസമാണ് രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത്. എന്നാല്‍ ഇന്ന് കുട്ടികളുടെ രക്ഷകര്‍ത്താവായി ഇടതുപക്ഷ സര്‍ക്കാര്‍ മാറി. ഇന്ത്യയില്‍ ഏകദേശം ഒരു ആറു വര്‍ഷം കൊണ്ട് ഇത്രയും അധികം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിച്ച വിദ്യാലയങ്ങള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണെന്നും മന്ത്രി ശിവന്‍കുട്ടി അവകാശപ്പെട്ടു.