സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ നടപടി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനേയും എറണാകുളം ജില്ല സെക്രട്ടറി കെ എം ദിനകരനേയും താക്കീത് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം. ഇരു നേതാക്കളുടേയും ഖേദ പ്രകടനം പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്. വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവിൽ ക്ഷുഭിതനായാണ് ബിനോയ് വിശ്വം സംസാരിച്ചത്.

ആരും ഇക്കാര്യത്തിൽ ന്യായീകരിക്കേണ്ടതില്ലെന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചതെന്നും തന്നെ സമൂഹത്തിൽ മോശക്കാരനാക്കുന്ന രീതിയിലാണ് സംസാരമെന്നുമാണ് ബിനോയ് വിശ്വം യോഗത്തിൽ പറഞ്ഞത്. ബിനോയ് വിശ്വത്തെ ഇരുവരും വിമർശിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരുടെയും മാപ്പപേക്ഷ കൂടി പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്. കമലാ സദാനന്ദനും കെ എം ദിനകരനും ബിനോയ് വിശ്വത്തെ നേരിട്ട് വിളിച്ച് ഖേദപ്രകടനം നടത്തിയിരുന്നു.