അഹമ്മദാബാദ് വിമാന അപകടം: 8 പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരിൽ ഇതുവരെ ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎൻഎ സാമ്പിൾ നൽകണമെന്നാണ് നിർദ്ദേശം. ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തിൽ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടത്.

രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 247 പേരിൽ 238 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. മറ്റ് 9 പേർ വിമാനം തകർന്നു വീണ സ്ഥലത്തുണ്ടായിരുന്നവരാണ്.

തിരിച്ചറിഞ്ഞതിൽ 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം കഴിയുമ്പോഴും അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകൾ വിമാനഭാഗങ്ങളുടെ പരിശോധനയിൽ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. വിമാന ദുരന്തത്തിൽ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്.