പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം; ടി പി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന യു.ഡി.എഫിന്റെ പരാതിയിൽ എൽ.ഡി.എഫ് കൺവീനറും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്‌മെന്റ് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്‌ടറാണ് നോട്ടീസ് അയച്ചത്.

പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് കഴിഞ്ഞദിവസം ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. വർഗീയത പറഞ്ഞ് വോട്ടുപിടിക്കേണ്ട ആവശ്യം എൽ.ഡി.എഫിനില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നാൽ ചില പ്രസ്താവനകളെയും നാടൻ പ്രയോഗങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഭവത്തിൽ കെ.സി.വേണുഗോപാൽ എം.പിയും പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെതിരെയുണ്ടായ വർഗീയ പ്രചാരണത്തിന് സമാനമാണിതെന്നും നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഫാത്തിമ തെഹ്ലിയക്കെതിരെ അനൗൺസ്മെന്റ് വാഹനത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്നാണ് യു.ഡി.എഫ് നൽകിയ പരാതി.