ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ വീണ്ടും ആക്രമണം. ആസാമിലെ സോനിത്പൂരിൽ വച്ച് ബി ജെ പി പ്രവർത്തകർ തന്റെ വാഹനം ആക്രമിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമികളെത്തിയത്. സംഭവത്തിന് പിന്നിൽ ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയാണെന്നും പേടിപ്പിക്കാനാകില്ലെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു. ബി ജെ പി പ്രവർത്തകർ കാറിലെ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ കീറിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സോഷ്യൽ മീഡിയ സംഘത്തെയും ആക്രമിച്ചെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണമുണ്ടായിരുന്നു. യാത്ര ലഖിംപൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തിരുന്നു