ഇറാനിലെ ആണവ നിലയത്തിലെ ആക്രമണം: കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ കടുത്ത ആശങ്കയിൽ

കുവൈറ്റ് സിറ്റി: ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തിയത്തിയതിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ ആശങ്ക കടുക്കുന്നു. നിലയത്തിൽ ആണവ വികിരണചോർച്ച ഉണ്ടാകുമാേ എന്നതാണ് ആശങ്കയ്ക്ക് കാരണം. കുവൈത്തിൽനിന്ന് വെറും 240 കിലോമീറ്റർ മാത്രം അകലെയാണ് ബുഷെഹർ നിലയം.
ചോർച്ചയുണ്ടായാൽ ആണവവികിരണം കുവൈത്തിലേക്ക് എത്തുമെന്നാണ് ഭയക്കുന്നത്. എന്നാൽ ഇതുവരെ ആണവചോർച്ചയില്ലെന്നാണ് ഇറാനിലെ ആണവോർജ ഏജൻസി അറിയിക്കുന്നത്. ചോർച്ച ഉണ്ടാവുന്നത് തടയാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ആക്രമണങ്ങളിൽ റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും വികിരണം പുറത്തുവിടുന്നില്ലെന്നും ഇന്നലെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയും അറിയിച്ചിരുന്നു.
10 ദിവസത്തിനിടെ മൂന്നാം തവണയാണ് ബുഷെഹർ ആക്രമിക്കപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി ഇറാനിലെ യുറേനിയം പ്ലാന്റിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഇനിയും ബുഷെഹറിനുനേരെ ആക്രമണമുണ്ടായാൽ സ്ഥിതി ഗുരുതരമായേക്കും എന്നാണ് മുന്നറിയിപ്പ്. സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ആക്രമണങ്ങൾ ആണവ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നു എന്നുമാണ് റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷൻ മേധാവി റോസാറ്റം പറഞ്ഞത്.
ആക്രമണത്തെ ശക്തമായ ഭാഷയിലാണ് റഷ്യ അപലപിച്ചത്. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണെന്നും അതിന്റെ പ്രത്യാഘാതം പരിഹരിക്കാൻ കഴിയില്ലെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞത്. യുദ്ധത്തിന്റെ അനന്തരഫലങ്ങളെ കൊവിഡ് മഹാമാരിക്ക് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ സാദ്ധ്യമല്ല.സംഘർഷം അന്താരാഷ്ട്രതലത്തിലെ ഉല്പാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. കൂടാതെ ഹൈഡ്രോകാർബൺ, മെറ്റൽ, ഫെർട്ടിലൈസർ കമ്പനികൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഇതിനൊരു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.