പോലീസ് തലപ്പത്ത് പോര്; എംആർ അജിത്കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഇന്റലിജൻസ് വിഭാഗം മേധാവി പി. വിജയന്റെ പരാതി. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ കള്ളമൊഴി നൽകിയെന്ന് വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇതിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാറിന് കൈമാറിയിരിക്കുകയാണ്.
പി.വി. അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ സംസ്ഥാന പോലീസ് മേധാവി എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാർ പി. വിജയനെതിരേ മൊഴി നൽകിയിരുന്നത്. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.
പി. വിജയനെ ഒരുവർഷത്തിലേറെ സസ്‌പെന്റ് ചെയ്ത് മാറ്റി നിർത്തിയിരുന്നത് എം.ആർ. അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിലായിരുന്നു. കോഴിക്കോട് ട്രെയിനിൽ തീവെച്ച പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങൾ നൽകിയെന്ന് ആരോപിച്ചായിരുന്നു സസ്‌പെൻഷൻ. എന്നാൽ അജിത്കുമാറിന്റെ പ്രതാപത്തിന് അൽപം ഇടിവ് വന്ന ഒരുസമയത്ത് പി. വിജയനെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ പോലീസ് സേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ പോര് ഇനിയും തുടരുമെന്നാണ് അറിയുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച എം.ആർ. അജിത്കുമാർ പി. വിജയനെതിരെ ഇനി നടത്താൻ പോകുന്ന നീക്കമെന്താണ് പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനം, സ്വർണ്ണം വെട്ടിക്കൽ സംഘങ്ങളുമായുള്ള ബന്ധം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയ വിഷയങ്ങളിലൊക്കെയും അജിത് കുമാറിന് ക്ലീൻചിറ്റ് ഉടനെ നൽകുമെന്നാണ് കരുതുന്നത്. അന്വേഷണത്തിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് നിലപാട്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.